Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാര്‍ തുക സമയബന്ധിതമായി ലഭിക്കാത്തതിന് കരാറുകാരുടെ ഹര്‍ജി.
നിലവില്‍ 36.95 കോടി രൂപ ലഭിക്കാനുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി കരാര്‍ കമ്പനിയായ എസ്ആര്‍ഐടി മാനേജിംഗ് ഡയറക്ടര്‍ ഡോ. മധുസൂദനന് നമ്പ്യാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് സര്‍ക്കാരിന്റെ വിശദീകരണം തേടി.
കരാര്‍ പ്രകാരം മുഴുവന്‍ പദ്ധതിത്തുകയും സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 20 തുല്യ ത്രൈമാസ ഗഡുക്കളായി നല്‍കേണ്ടതാണെങ്കിലും ലഭ്യമാകുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കെല്‍ട്രോണിന്റെ നിയന്ത്രണത്തില്‍ എഐ അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനം നടപ്പാക്കിയത്.
സര്‍ക്കാര്‍ കെല്‍ട്രോണിനു നല്കുന്ന പണമാണ് അവര്‍ നിര്‍വഹണക്കരാര്‍ ലഭിച്ച ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ജിക്കാര്‍ക്കു നല്‍കേണ്ടത്. സര്‍ക്കാര്‍ പണം കൈമാറാത്തതാണു പ്രശ്നമെന്ന് ഹര്‍ജിയില്‍ പറയുന്നു.
Kerala
കൊച്ചി: കാടുപിടിച്ച് കിടക്കുന്ന പറമ്പുകളിൽ വിഷപ്പാമ്പുകള്‍ വളര്‍ന്ന് അപകടകരമായ സാഹചര്യമുണ്ടായാല്‍ നടപടിയെടുക്കാന്‍ ഉടമയ്ക്കു നോട്ടീസ് നല്കി കാത്തിരിക്കേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളോടു ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാഴ്ചക്കാരായി മാറരുത്.
പൊതുശല്യമായി വിഷയത്തെ കണ്ട് നടപടിയെടുക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
അയല്പക്കത്തെ കാടുപിടിച്ച പറമ്പില്‍നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്ജിക്കാരന് തന്റെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.
അതിനാല്‍ നോട്ടീസ് നല്കാന് കഴിയില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. ഉടമയെ അറിയില്ലെങ്കില്പ്പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്കു കാട് വെട്ടിത്തെളിക്കണം. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തി ഈടാക്കാവുന്നതാണ്.
ഹര്‍ജിക്കാരന്റെ വീടിനു സമീപത്തെ കാട് പത്തു ദിവസത്തിനകം വെട്ടിത്തെളിക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും വ്യക്തമാക്കി.
Kerala
കൊച്ചി: മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടികളിൽ താത്കാലിക ആശ്വാസം തേടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. കേസ് വിധി പറയാനായി മാറ്റിയ സാഹചര്യത്തിൽ, അതുവരെ തൽസ്ഥിതി തുടരണമെന്ന് കോടതി ഇ.ഡിക്ക് നിർദേശം നൽകി.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും രേഖകൾ പിടിച്ചെടുക്കുന്നതിനും എതിരെയാണ് കമ്പനി കോടതിയിൽ ഹർജി നൽകിയത്. തങ്ങൾ നിയമപരമായ ഇടപാടുകളാണ് നടത്തിയതെന്നും ഇഡിയുടെ നടപടികൾ ബിസിനസിനെ ബാധിക്കുന്നു എന്നുമാണ് സിഎംആർഎൽ വാദം.
എന്നാൽ, സേവനങ്ങളൊന്നും നൽകാതെയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നും ഇതിന് പിന്നിൽ കൃത്യമായ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർത്തിയായതോടെയാണ് കോടതി കേസ് വെള്ളിയാഴ്ച വിധി പറയാനായി മാറ്റിയത്. കേസിൽ വെള്ളിയാഴ്ച വരുന്ന കോടതി ഉത്തരവ് മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തിനും സിഎംആർഎൽ നും ഒരുപോലെ നിർണായകമാകും.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിനും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനും ഇന്ന് നിർണായകം. കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും.
സിഎംആർഎൽ ആണ് ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.
ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക. റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിക്കും.
അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുക. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനാകില്ലെന്നു വാക്കാല്‍ പരാമര്‍ശിച്ച് ഹൈക്കോടതി.
കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു നടത്തിയ പരാമർശം ഒഴിവാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം റദ്ദാക്കണമെന്നും കുറ്റക്കാരനല്ലെന്ന വിചാരണക്കോടതിയുടെ പരാര്‍മർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
Kerala
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. 2018 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ 13 പ്രതികൾക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. 16ാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Kerala
കൊച്ചി: കൃത്യവും വ്യക്തവുമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ ട്രൈബ്യൂണലുകള്‍ക്ക് കേസുകള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി.
ട്രൈബ്യൂണലുകള്‍ അവരുടെ നിഗമനങ്ങളുടെ കാരണങ്ങള്‍ വെളിപ്പെടുത്തണം. ശരിയായ വിധിന്യായമില്ലാതെ വസ്തുതകള്‍ വിവരിക്കുന്ന ഹ്രസ്വവും അവ്യക്തവുമായ ഉത്തരവുകള്‍വഴി അപ്പീലുകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കാരണമില്ലാതെ കേസ് അവസാനിപ്പിച്ചുവെന്നു കണ്ടെത്തിയാണ് കോടതിയുടെ പരാമര്‍ശം.
എതിര്‍വാദങ്ങളും തീരുമാനത്തിനുള്ള കാരണങ്ങളും ചര്‍ച്ച ചെയ്യാതെ വസ്തുതകള്‍ വെറുതെ പറഞ്ഞ് ഏതാനും വരികള്‍കൊണ്ടു വിഷയം അവസാനിപ്പിക്കാന്‍ ട്രൈബ്യൂണലുകള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
1999ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ ചട്ടങ്ങളും വാദങ്ങളും അനുബന്ധ രേഖകളും പരിഗണിച്ചശേഷം ഹര്‍ജിയില്‍ തീരുമാനം രേഖപ്പെടുത്തണമെന്ന് ട്രൈബ്യൂണലുകള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ആലപ്പുഴയിലെ തന്റെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് കെട്ടിട നമ്പറും ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റും നല്കാന് വിസമ്മതിച്ച മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവിനെതിരേ കെ.കെ. രഞ്ജിനി എന്ന യുവതി സമര്‍പ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്.
Kerala
കൊച്ചി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടിയായി എല്ലാ ഹൈക്കോടതികളും വെര്‍ച്വല്‍ ഹിയറിംഗ് നടത്തണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരം കേരള ഹൈക്കോടതിയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വെര്‍ച്വല്‍ ഹിയറിംഗ് നടത്താനാണ് ആലോചന.
Kerala
കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്‍പി സ്കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന്‍ മറിഞ്ഞ് അധ്യാപകരുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര്‍ കാബിനില്‍ അനധികൃതമായി ഫ്ലാഷ് ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കഴിഞ്ഞ മാസം 17ന് വാല്‍പ്പാറയിലെ ഹെയര്‍പിന്‍ വളവിലാണ് വാന്‍ മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ മിന്നുന്ന ലൈറ്റുകള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്‍ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
Kerala
കൊച്ചി: ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. ചാന്‍സലര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കറ്റിന് ബാധ്യതയുണ്ടെന്നും ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് വ്യക്തമാക്കി.
കാലിക്കട്ട് സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയര്‍ക്കെതിരായ അച്ചടക്കനടപടി റദ്ദാക്കിയ ചാന്‍സലറുടെ ഉത്തരവിനെതിരേ സിന്‍ഡിക്കറ്റംഗങ്ങള്‍ നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണു കോടതിവിധി.
അച്ചടക്കനടപടികളില്‍ അപ്പീല്‍ അധികാരിയാണു ചാന്‍സലറെന്നും സ്ഥാപനത്തിലെ അധികാരശ്രേണിയും അച്ചടക്കവും പാലിക്കാന്‍ സിന്‍ഡിക്കറ്റ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാല എന്ന കോര്‍പറേറ്റ് ബോഡിയുടെ ഭാഗമാണു ചാന്‍സലറും സിന്‍ഡിക്കറ്റും.
അതിനാല്‍ ഉയര്‍ന്ന അഥോറിറ്റിയുടെ തീരുമാനങ്ങളെ നിയമപരമായി ചോദ്യംചെയ്യുന്നത് നിയമത്തില്‍ വിഭാവനം ചെയ്തിട്ടില്ല. എന്നാല്‍, ചാന്‍സലറുടെ ഉത്തരവ് തികച്ചും നിയമവിരുദ്ധമോ പക്ഷപാതപരമോ ആണെങ്കില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വകലാശാലാ ഓഫീസുകളില്‍ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് (ലാന്) സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേട് നടത്തി 27.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു എന്‍ജിനിയര്‍ക്കെതിരായ ആരോപണം.
ഇദ്ദേഹത്തെ അഞ്ചു വര്‍ഷത്തേക്ക് ജൂണിയര്‍ എന്‍ജിനിയറായി തരംതാഴ്ത്താനും തുക ഈടാക്കാനും സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ചാന്‍സലര്‍ ഈ നടപടി റദ്ദാക്കി ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണു സിന്‍ഡിക്കറ്റ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ കോടതിയലക്ഷ്യത്തില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷിച്ച കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മൂന്നാംവട്ടവും അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണു കോടതിനടപടി.
പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായിരുന്നു നിര്‍ദേശം. നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും അപ്പീല്‍ നല്കാന് സാവകാശം അനുവദിക്കണമെന്നും ഹനീഷ് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു ദളിത് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ എം.പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കാന്‍ മാറ്റി.
യുവതിയുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ വിശദീകരണം കോടതി തേടിയിട്ടുണ്ട്.
Kerala
കൊച്ചി: മെഡിക്കല്‍ കോളജിന് പഠനാവശ്യത്തിനായി വിട്ടുനല്‍കിയ അമ്മയുടെ മൃതദേഹം, മക്കളുടെ ആവശ്യപ്രകാരം മടക്കി നല്‍കാനാകില്ലെന്ന് ഹൈക്കോടതി.
മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴു മക്കളില്‍ മൂന്നു പേര് നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് ഏഴ് മക്കളുള്ള മേരിയെന്ന സ്ത്രീ മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങള്‍ ചേര്‍ന്ന് അമ്മയുടെ മൃതദേഹം കളമശേരി ഗവ. മെഡിക്കല്‍ കോളജിന് കൈമാറിയെന്നായിരുന്നു ഹര്‍ജിക്കാരായ ഗ്രീനി, ഫ്രാന്‍സിസ്, ഫിലോമിന എന്നീ മക്കളുടെ പരാതി.
മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ഞാറയ്ക്കല്‍ പോലീസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനല്‍കാന്‍ അമ്മ നേരത്തേതന്നെ സമ്മതപത്രം നല്‍കിയിരുന്നതായി മറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. പരേതയോടുള്ള അനാദരവാണ് ഹര്‍ജിക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വാദിച്ചു.
1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാള്‍ തന്റെ ശരീരം പഠനാവശ്യത്തിന് നല്കാന് ആഗ്രഹിച്ചാല്‍ അത് മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറാവുന്നതാണ്. ഹര്‍ജിക്കാരുടെ അമ്മയുടെ അവസാന ആഗ്രഹത്തില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ കെ.എം. ഒന്ന് എന്ന ആനയെ നിരന്തരം നിരീക്ഷിക്കണമെന്നു ഹൈക്കോടതി.
ആറളം ഫാമിലെ ജനങ്ങള്‍ക്കാകെ ഈ ആന ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബൈജു പോള്‍ മാത്യൂസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ആറളം ഫാം വിഷയത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നു ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഓണ്‍ലൈനില്‍ വിളിച്ചുവരുത്തി നേരത്തേ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അക്രമാസക്തനായ ഈ ആന ഫെബ്രുവരിയില്‍ അനീഷ് എന്നയാളെ കൊലപ്പെടുത്തിയതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതിനുശേഷവും ആന അക്രമവാസന തുടരുകയാണ്.
ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നിരന്തര മേല്‍നോട്ടം ഉണ്ടാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നതായി ഹര്ജിക്കാരന് വിശദീകരിച്ചു. ആറളം ഫാം അഭിഭാഷകനും ഇതു ശരിവച്ചു. തുടര്‍ന്നാണ് നിരന്തര നിരീക്ഷണത്തിനു കോടതി നിര്‍ദേശിച്ചത്.
Kerala
കൊച്ചി: വേര്‍പിരിഞ്ഞു താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ല എന്നതുകൊണ്ട് മാത്രം പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനം കുടുംബക്കോടതിക്കു നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ച ദമ്പതികള്‍ക്കു വിവാഹമോചനം നിഷേധിച്ചതിനെതിരേയുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടു വര്‍ഷത്തിലധികം വേര്‍പിരിഞ്ഞു താമസിക്കുന്നുവെന്ന് സത്യവാങ്മൂലം നല്കി.
എന്നാല്‍ എന്തുകൊണ്ട് വേര്‍പിരിഞ്ഞു എന്ന കാരണം ഹര്‍ജിയില്‍ പറഞ്ഞില്ല. കാരണം വ്യക്തമാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചു. തുടര്‍ന്നാണ് കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
നിയമപ്രകാരം ഒരു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കുകയും ഒരുമിച്ചു ജീവിക്കാന്‍ പറ്റില്ലെന്ന് പരസ്പരസമ്മതത്തോടെ അറിയിക്കുകയും ചെയ്താല്‍ വിവാഹമോചനമാകാം. എന്തുകൊണ്ട് വിവാഹമോചനം എന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നു നിയമത്തിലില്ല. സ്വകാര്യ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ നിര്‍ബന്ധിക്കരുത്.
വൈവാഹിക ജീവിതം പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കണം. ജീവിക്കാന്‍ പറ്റില്ലെന്ന് ഇരുകൂട്ടരും പറഞ്ഞാല്‍, വിവാഹബന്ധം പൂര്‍ണമായും തകര്‍ന്നുവെന്ന് അനുമാനിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നു ഹൈക്കോടതി.
കുടിയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍ സിവില്‍ കോടതിയുടെ അധികാരമാണ്. ഇത്തരം അധികാരത്തില്‍ കൈകടത്താന്‍ കമ്മീഷനു കഴിയില്ലെന്നും ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവിനെതിരേ മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
രജിസ്ട്രേഷന് നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുള്‍ സലാം നല്കിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവുണ്ടായത്. നിയമത്തിന്റെ ആമുഖത്തില്‍ തന്നെ ന്യൂനപക്ഷ കമ്മീഷൻ രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചിട്ടുള്ളത്. നിശ്ചിത വിഷയങ്ങളില്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണു കമ്മീഷനുള്ളത്.
പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തശേഷവും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെങ്കില് പരാതിക്കാരന് സിവില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടിയിരുന്നത്. എന്നാല്‍, സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന് സമീപിച്ചത് ന്യൂനപക്ഷ കമ്മീഷനെയാണ്. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷന് പരിഗണിക്കരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: വധശ്രമത്തിനു കേസെടുക്കണമെങ്കില്‍ ബോധപൂര്‍വം കൊലപാതകം നടത്താന്‍ ശ്രമമുണ്ടാകണമെന്നു ഹൈക്കോടതി.
വധിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നോ മരണം സംഭവിച്ചേക്കാമെന്ന ബോധ്യത്തോടെ ആക്രമണം നടത്തിയെന്നോ തെളിയിക്കാനായില്ലെങ്കില്‍ വധശ്രമക്കേസില്‍ ശിക്ഷ നല്‍കാനാകില്ല. ആക്രമണത്തിലുണ്ടായ മുറിവിന്റെ സ്വഭാവവും വധശ്രമക്കുറ്റം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുന്നയാളെ തിരൂര്‍ ഗവ. ആശുപത്രിക്കുമുന്നില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ കൂട്ടായി കോതപ്പറമ്പ് മൂസാന്റെപുരക്കല് മനാഫിനെ വധശ്രമക്കുറ്റത്തിന് ഏഴു വര്‍ഷം ശിക്ഷിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2005 മേയ് 17ന് നടന്ന സംഭവത്തില്‍ മഞ്ചേരി സെഷന്‍സ് കോടതിയാണു മനാഫിന് ശിക്ഷ വിധിച്ചത്.
Kerala
കൊച്ചി: ശ്രീലങ്കന്‍ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്‍കിയിട്ടും ലങ്കൻ എംബസിയില്‍നിന്ന്, വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ച് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
വധുവാകേണ്ട ശ്രീലങ്കന്‍ യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍, ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര്‍ ഉന്നയിച്ചത്. നിയമപരമായി സമര്‍പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്‍കിയിട്ടുണ്ടെന്നും എംബസിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്‍ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Kerala
കൊച്ചി: ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റെ ഇന്നു ചേരാനിരുന്ന ജനറല്‍ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു.
യൂണിയൻ നിയമാവലിക്കും ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള പൊതുയോഗം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി. മെഹറൂഫ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ.വി. ജയകുമാറിന്റെ ഉത്തരവ്.
ഇന്നു ജനറല്‍ ബോഡി യോഗം നടത്തുന്നത് തടയാന്‍ ലേബര്‍ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.
സര്‍ക്കാര്‍, ലേബര്‍ കമ്മീഷണര്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് എന്നിവര്‍ക്ക് നോട്ടീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിലെ സ്ട്രോംഗ് റൂമിനോടു ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കെതിരേ നടപടിയാവശ്യപ്പെടുന്ന നിവേദനത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് കെ.വി. ജയകുമാറിന്റെ ഇടക്കാല ഉത്തരവ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിനു സമീപത്തെ മെറ്റീരിയല്‍ റൂം ഹര്‍ജിക്കാര്‍ക്ക് നോട്ടീസ് നല്‍കാതെ തുറന്നതില്‍ പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി വേണമെന്നതടക്കമുള്ള ആവശ്യമാണു നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. കഴിഞ്ഞ 20നാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്ട്രോംഗ് റൂം തുറന്നത്.
Kerala
കൊച്ചി: മീഡിയ വണ്‍ വാര്‍ത്താചാനലിലെ ഫേസ്ബുക്ക് പേജിനു വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാര്‍-മെറ്റ അടക്കമുള്ള എതിര്കക്ഷികള്ക്കാണു നോട്ടീസ്.
മീഡിയ വണ്ണിന്റെ ഡിജിറ്റല്‍ ഉള്ളടക്കം തടസപ്പെടുത്തിയെന്നും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ സാമ്പത്തികനഷ്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടി മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണു ഹര്‍ജി നല്‍കിയത്.
2011 മുതല്‍ സജീവമായ ഫേസ്ബുക്ക് പേജ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാണെന്നും പ്രതിമാസം ഏകദേശം 25 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവ് ഉണ്ടാക്കുകയോ കാരണങ്ങള്‍ അറിയിക്കുകയോ ചെയ്യാതെയാണു പ്രവര്‍ത്തനം തടസപ്പെടുത്തിയത്.
Kerala
കൊച്ചി: അഭിഭാഷകയായ എ.കെ. പ്രീത കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ 24നാണ് കേന്ദ്ര നിയമമന്ത്രാലയം നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
കൊച്ചി സ്വദേശിനിയായ എ.കെ. പ്രീത തൊഴില്‍ നിയമം, സര്‍വീസ് മാറ്റേഴ്സ്, ഭരണഘടനാ നിയമം എന്നിവയില്‍ വിദഗ്ധയാണ്. 2021ല്‍ തിരുവനന്തപുരത്ത് പിങ്ക് പോലീസ് ഉപദ്രവിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത നിയമപോരാട്ടത്തിനു നേതൃത്വം നല്‍കിയത് ശ്രദ്ധേയമാണ്.
പീരുമേട് ചെന്തിലകം കുടുംബാംഗമായ പ്രീത, അഡ്വ. ബി.ആര്. അരവിന്ദന് നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. ഭര്‍ത്താവ് ഡോ. എസ്.എസ്. ഗിരിശങ്കര്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോ പ്രിന്‍സിപ്പലാണ്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങൾക്കു വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാരോപിച്ചു ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയില്‍. കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി.
വോട്ടെണ്ണലിന് മുമ്പു തന്നെ ഹര്‍ജി പരിഗണിക്കുന്നതിനായി ഈമാസം 21 നകം വിശദീകരണം നല്‍കാനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ നിര്‍ദേശം.
പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന വി.പി.മുഹമ്മദ് സിനാന് അടക്കമാണു കോടതിയെ സമീപിച്ചത്. ഫോം 12 സമര്‍പ്പിച്ചിട്ടും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍നിന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നല്‍കുമെന്ന് കമ്മീഷന് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ നടക്കുന്ന മേയ് നാലിനുമുമ്പ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതമായ സംവിധാനം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുമുമ്പ് എന്‍ജിഒ യൂണിയന് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്നു ഹൈക്കോടതി. സിബിഐ നല്കിയ അപേക്ഷ തള്ളിയ 2025 ഒക്ടോബർ 28 ലെ ഉത്തരവും ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കി.
സിബിഐയുടെ അപേക്ഷ മേയ് 18നകം പുനഃപരിശോധിച്ച് ഉത്തരവിടണം. അന്നേദിവസം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാട് സേച്ഛാപരവും പൊതുതാത്പര്യ വിരുദ്ധവും ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും കോടതി വിലയിരുത്തി. 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയ കേസില്‍ പ്രഥമദൃഷ്ട്യാ അഴിമതിനിരോധന നിയമത്തിലെ വകുപ്പുകള്‍ ബാധകമാണ്.
എന്നാല്‍, ഇതില്‍ സര്‍ക്കാര്‍ താത്പര്യക്കുറവ് പ്രകടിപ്പിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. 2015 സെപ്റ്റംബര്‍ 23ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനാണു സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചത്.
സിബിഐ അന്വേഷണത്തിനാണ് ഉത്തരവുണ്ടായതെങ്കിലും അതു സര്‍ക്കാരടക്കം ചോദ്യം ചെയ്യാത്തതിനാല്‍ അന്തിമമാകുകയും ചെയ്തു. 2020 ഏപ്രില്‍ 30നാണ് പ്രോസിക്യൂഷന് അനുമതി തേടി സിബിഐ അപേക്ഷ നല്‍കിയത്.
2020 ഒക്ടോബര്‍ 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാന്‍ 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. എന്നിട്ടും 2025 മാര്‍ച്ച് 21നും ഒക്ടോബർ 28നും അപേക്ഷ നിരസിച്ചതാണ് നിലവില്‍ കോടതിയലക്ഷ്യ ഹര്‍ജിക്കു കാരണമായത്.
Kerala
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം നല്‍കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
മന്ത്രിസഭ ചേര്‍ന്ന് ഭേദഗതിക്ക് അംഗീകാരം നല്കുന്നതില് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ നിര്‍ദേശം.
സമഗ്രമായ റാഗിംഗ് നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്കിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
റാഗിംഗ് നിരോധന നിയമഭേദഗതിക്ക് അനുമതി നല്കാന് മന്ത്രിസഭാ യോഗം ചേരാന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരമുള്ള വിലക്കില്‍ ഇളവ് അനുവദിക്കാനാകുമോയെന്ന് അറിയിക്കാന്‍ കോടതി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിര്‍ദേശിച്ചിരുന്നു.
നിയമഭേദഗതി അനിവാര്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെ ടല്‍.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കപ്പെടുന്ന ‘കാലം പറഞ്ഞ കഥ’എന്ന സിനിമയ്ക്കു വിലക്കില്ല.
സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ ഏക പ്രതിയായ അഫാന്റെ അച്ഛൻ സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്.
കേസിന്റെ വിചാരണയെ സിനിമ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സിനിമയിലൂടെ കുടുംബത്തെ തിരിച്ചറിയാന്‍ ഇടയായാല്‍ അത് അപകീര്ത്തികരമാകുമെന്നും ഹര്ജിക്കാരന് വാദിച്ചു. ഒരു സിനിമ എങ്ങനെയാണു നിഷ്പക്ഷമായ വിചാരണയെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. മിക്ക സിനിമകളും യഥാര്‍ഥ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്ക്കൊണ്ടതാകാമെന്നും നിരീക്ഷിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നത് വിചാരണയെ ബാധിക്കില്ലെന്നും പ്രമേയം വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡും അറിയിച്ചിരുന്നു.
Kerala
അമ്പലപ്പുഴ: നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ നില്‍ക്കേ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ ഹൈക്കോടതിയിൽ.
വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കും തന്റെ ഡ്രൈവർക്കും നേരേ വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ പരസ്യമായി ഭീഷണി മുഴക്കുന്നു. തന്റെ ഡ്രൈവറുടെ ജീവനും ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ആരോപിക്കുന്നു.
തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. ഈ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയാണെന്നും വോട്ടർമാരെ തടയുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
Kerala
കൊച്ചി: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ടാണ് ഹർജി.
മണ്ഡലത്തിൽ വ്യാജ വോട്ടിന് സാധ്യതയുള്ളതിനാൽ ആബ്സന്റ്, ഡെത്ത്, ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയാറാക്കണമെന്നും ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഗോവിന്ദന് പോലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സിപിഎം സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടത്.
Kerala
കൊച്ചി: അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്നു ഹൈക്കോടതി. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വം.
അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നതു തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പേര് തിരുത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ബാലറ്റ് പേപ്പറിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ജലി നായരുടെ ഹര്‍ജി പരിഗണിച്ച കോടതി, ശനിയാഴ്ച 11ന് റിട്ടേണിംഗ് ഓഫീസറോടു ഹിയറിംഗ് നടത്താനും അതിന്മേല് അന്നുതന്നെ തീരുമാനമെടുക്കാനും ഉത്തരവിട്ടു.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ ഫലപ്രദമായി തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഒരു വോട്ടര്‍ പോലും തെറ്റിദ്ധരിക്കപ്പെടരുതെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വാക്കാല്‍ പറഞ്ഞു.
അഞ്ജലിയുടെ അപേക്ഷ അനുകൂലമായി പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി നിർദേശിച്ചു.
Kerala
കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്കിയ വസ്തുവില്‍ ഉടമയ്ക്കുപോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി.
വാടകക്കാരന്റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥനെതിരേയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്റെ ഉത്തരവ്.
വിചാരണക്കോടതിയും അപ്പീല്‍ക്കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍, കേസിന്റെ സ്വഭാവം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തര്ക്കമായതിനാലും ഹര്‍ജിക്കാരനു ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തതിനാലും ശിക്ഷയില്‍ ഇളവ് വരുത്തുന്നത് ഉചിതമാണെന്ന് കോടതി വിലയിരുത്തി.
Kerala
കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കേസിലും പ്രതികളെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്.
കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമ പ്രകാരം (കാപ്പ) ചെറിയ അളവില്‍ ലഹരി കൈവശം വച്ചതിന് തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവ് തിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് പി.ഗോപിനാഥ്, ജസ്റ്റീസ് എ.ബദറുദ്ദീന്‍, ജസ്റ്റീസ് എം.ബി.സ്നേഹലത,ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റെ വിധി.
കച്ചവട ഉദ്ദേശ്യത്തോടെ മയക്കുമരുന്ന കൈകാര്യം ചെയ്യുന്നവരെ മാത്രമേ മയക്കുമരുന്ന് കുറ്റവാളിയായി കണക്കാക്കാനാകൂ എന്നാണ് 2024 ല്‍ സുഹാന കേസില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് പറഞ്ഞത്.
ഈ വിലയിരുത്തല്‍ തളളിയ വിശാല ബെഞ്ച് മയക്കുമരുന്ന് കേസിനെ ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി.
Kerala
കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്നും അദ്ദേഹം വിചാരണ നേരിടണമെന്നും ഹൈക്കോടതി. തനിക്കെതിരായ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഇടക്കാല അപേക്ഷ കോടതി നിരസിച്ചു.
അതേസമയം, തൃശൂരിലെ പച്ചക്കറി മാര്‍ക്കറ്റിലും പൊതുസ്ഥലങ്ങളിലും കുടകള്‍ വിതരണം ചെയ്തെന്ന അഴിമതി ആരോപണം കോടതി റദ്ദാക്കി. മറ്റ് ആരോപണങ്ങളില്‍ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രാഥമിക വാദങ്ങള്‍ കോടതി തള്ളി.
ഹര്‍ജിയിലെ 16ാം ഖണ്ഡികയില്‍ പറയുന്ന കുട വിതരണവുമായി ബന്ധപ്പെട്ട ആരോപണം സിപിസി ചട്ടപ്രകാരം ഒഴിവാക്കിയെങ്കിലും മറ്റ് അഴിമതി ആരോപണങ്ങളില്‍ വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി.തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്ത് എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ആണ് കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം സുരേഷ് ഗോപി അഴിമതി കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് സുരേഷ് ഗോപി വിജയിച്ചത്.
വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന നടത്തി, സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്ഷന് വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്ഷന് തുക കൈമാറി, വോട്ടറുടെ മകള്‍ക്ക് കൈക്കൂലിയായി മൊബൈല്‍ ഫോണ്‍ നല്കി തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
Kerala
കൊച്ചി: ലൈംഗികാതിക്രമത്തിന് ഉള്‍പ്പെടെ ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം സംസ്ഥാനം അംഗീകരിച്ച നഷ്ടപരിഹാരവും മധ്യസ്ഥഫീസും വേഗത്തില്‍ വിതരണം ചെയ്യാൻ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ആവശ്യമായ തുകകള്‍ പരാമര്‍ശിച്ച് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മധ്യസ്ഥ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ അടക്കമുള്ള വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഉള്‍പ്പെടെ പരിഗണിച്ചാണു നടപടി. ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥഫീസ് വര്‍ധിപ്പിക്കണമെന്നായിരുന്നു ഒരു ആവശ്യം.
Kerala
കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഒരു ഗഡുവെങ്കിലും ഉടൻ നൽകാനാകുമോയെന്നതിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം.
കുടിശിക എട്ടു ഗഡുവായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഇതുവരെ തുടർ നടപടി ഉണ്ടായില്ലെന്ന് ആരോപിക്കുന്ന ഉപഹർജിയാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ബെഞ്ച് പരിഗണിച്ചത്.
ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സമയം വേണമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി ഏപ്രിൽ എട്ടിനു പരിഗണിക്കാൻ മാറ്റി.
കുടിശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് അവസാനം നൽകാൻ ഉത്തരവിടണമെന്നും ന്യായമായ പലിശ വേണമെന്നുമാണ് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹർജിയിലെ ആവശ്യം.
അനുവദിച്ച ഡിഎയുടെ അവസാന ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും കുടിശിക 2026-27 സാമ്പത്തികവർഷം എട്ടു ഗഡുക്കളായി നൽകുമെന്നുമാണ് സർക്കാരിനായി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ പി.കെ.ബാബു അറിയിച്ചത്.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പിതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോടു റിപ്പോര്‍ട്ട് തേടി.
കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്‍കണമെന്നു നിര്‍ദേശം നല്കി.
ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ മാസം 25ന് ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചുകയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയാനും ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതുസ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈകൾ മന്ത്രിയുടെ ദേഹത്തു സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി.
Kerala
കൊച്ചി: ലഹരിമരുന്ന് കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് പുതുതായി സ്ഥാപിക്കാന്‍ നിര്‍ദേശിച്ച എന്‍ഡിപിഎസ് കോടതികള്‍ മൂന്നു മാസത്തിനകം പ്രവര്ത്തനക്ഷമമാക്കണമെന്നു ഹൈക്കോടതി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം (മഞ്ചേരി) എന്നിവിടങ്ങളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടപെടല്‍.
കരാര്‍ ജീവനക്കാരെ നിയമിച്ച് ഈ കോടതികളുടെ പ്രവര്‍ത്തനം തുടങ്ങാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. അതീവ രഹസ്യവിവരങ്ങളും സാക്ഷിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതിനാല്‍ സ്ഥിരം ജീവനക്കാര്‍ തന്നെ വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ ഇതു പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി സമർപ്പിക്കും. അന്തിമ റിപ്പോർട്ട് തെരഞ്ഞെടുപ്പിന് മുൻപ് സമർപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അന്തിമ റിപ്പോർട്ട് വൈകുന്നത്. സ്വർണപാളികളിൽ അട്ടിമറിയുണ്ടോ എന്നറിയാനും നഷ്ടമായ സ്വർണത്തിന്റെ അളവ് സ്ഥിരീകരിക്കാനും കോടതി നിർദേശപ്രകാരമാണ് പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക. പാളികളിൽ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദേശിച്ചത്.
2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബഞ്ച് നൽകിയ നിർദേശം.
Kerala
കൊച്ചി: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന കേരള നിയമ പരിഷ്കരണ കമ്മീഷന് ശിപാര്‍ശയില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി. സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയതടക്കം ശിപാര്‍ശകളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സ്വദേശി ടെല്‍മി ജോളി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സ്ത്രീധനം നല്കുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ക്ക് പരാതി ഉന്നയിക്കാന്‍ പോലും കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
Kerala
കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
സര്‍ക്കാരും യാക്കോബായ സഭയും നല്കിയ കോടതിയലക്ഷ്യ അപ്പീലുകള്‍ അനുവദിച്ചാണ് ഉത്തരവ്.
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്‍സ്, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂര്‍ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിന്‍ചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ്തോമസ് എന്നീ പള്ളികള്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് റദ്ദാക്കിയത്.
Kerala
കൊച്ചി: സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകളിലെയും ഭിന്നശേഷി ഒഴിവുകളല്ലാത്ത നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് തീരുമാനമെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മറ്റ് എയ്ഡഡ് സ്കൂളിലെ നിയമനങ്ങള്‍ക്കും ഇളവനുവദിച്ച് ഫെബ്രുവരി 18ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് ജസ്റ്റീസ് എന്‍. നഗരേഷ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക സ്കൂള്‍ മാനേജ്മെന്റുകളും വിവിധ അധ്യാപകരുമടക്കം നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
Kerala
കൊച്ചി: പാലക്കാട് അട്ടപ്പള്ളത്ത് ജാര്ഖണ്ഡ്സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയായ രാംനാരായണനെ മര്‍ദിച്ചുകൊന്ന കേസിലെ എട്ടു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
പ്രതികൾ മൂന്ന് ദിവസത്തിനകം കോടതിയില്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉത്തരവിട്ടു.
അട്ടപ്പള്ളം സ്വദേശികളുമായ അനു, ആനന്ദന്, രാജേഷ്, ഷാജി, ജഗദീഷ് കുമാര്‍, പ്രസാദ്, മുരളി, വിപിന്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
Kerala
കൊച്ചി: കുട്ടനാട്ടിലെ പ്രളയദുരിതത്തിനിരയായവരുടെ നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ ഇനിയുമുണ്ടെങ്കില്‍ കണ്ടെത്തണമെന്നു ഹൈക്കോടതി. ദുരന്ത നിവാരണ അഥോറിറ്റിയുടെ ചുമതലയുള്ള റവന്യൂ അഡീ. സെക്രട്ടറി പരിശോധന നടത്തണം.
ജില്ലാ കളക്ടര്‍ മുഖേന തുക വിതരണത്തിന് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. അര്‍ഹരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം നടപടികളെന്നും നിര്‍ദേശിച്ചു.
നഷ്ടപരിഹാരത്തിനായി അര്‍ഹരെ കണ്ടെത്തുന്നതില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ജെയ്സപ്പന്‍ മത്തായി നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ 3,800 രൂപ വീതം സഹായധനം അനുവദിച്ചിരുന്നു. 3,232 കുടുംബങ്ങളെയാണ് അര്‍ഹരായി കണ്ടെത്തിയത്. പിന്നീട് ദുരന്തത്തിന്റെ തീവ്രത പരിഗണിച്ച് 10,000 രൂപവരെയായി നഷ്ടപരിഹാരം വര്‍ധിപ്പിച്ചു.
Kerala
കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രോസിക്യൂഷൻ നൽകിയ കൃത്യതാ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ലൈംഗികാതിക്രമ കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
പരാതിക്കാരുയുമായി ഒത്തുതീർപ്പിലെത്തിയെന്ന് ഗംഗേശാനന്ദ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 മേയ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമ വിദ്യാർഥിനിയെ കണ്ണംമൂലയിലെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ആദ്യം സ്വാമിക്കെതിരെ പെണ്‍കുട്ടി മൊഴി നൽകിയിരുന്നു. പിന്നീട് പരാതിക്കാരി സ്വാമി പീഡിപ്പിച്ചില്ലെന്ന് കോടതിയിൽ മൊഴി മാറ്റിയിരുന്നു. സ്വയം ലിംഗഛേദം ചെയ്തതാണെന്നും സ്വാമി മൊഴി നൽകുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു മത്സരിക്കാൻ കഴിയില്ല.
ഈ സാഹചര്യത്തിൽ ജനാധിപത്യ കേരള കോണ്‍ഗ്രസിനു പകരം സ്ഥാനാർഥിയെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കണ്ടെത്തേണ്ടി വരും.
തനിക്കു മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിക്കു പകരം സ്ഥാനാർഥിയുണ്ടെന്നു ആന്റണി രാജു സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇക്കാരണത്താലാണ് കേസിന്റെ വിധി വരും വരെ സിപിഎം കാത്തത്. ഇന്നു തന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ആന്റണി രാജുവിനോടു സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് കോടതികള്‍ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നില്ലെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിടുമെന്ന് ഹൈക്കോടതി.
തുക വിതരണം ചെയ്യാത്തതിന്റെ വിശദീകരണം നല്കാന് വീണ്ടും ഹര്‍ജി പരിഗണിക്കുന്ന 23ന് നേരിട്ട് ഹാജരാകാന്‍ ധനകാര്യ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
തുക വിതരണം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വിക്ടിം കോംപന്‍സേഷന്‍ സ്കീം പ്രകാരം 2022 മുതല്‍ 47 കോടി രൂപയും മീഡിയേറ്റര്‍മാരുടെ ഫീസ് ഇനത്തില്‍ 10 കോടി രൂപയുമാണ് നല്‍കാനുള്ളത്. തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് പരിഗണനയിലുള്ളത്.
National
ന്യൂഡൽഹി: മുൻ മന്ത്രി നീലലോഹിതദാസൻ നാടാർക്കെതിരെയായ ലൈംഗികാതിക്രമ കേസിൽ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകി പരാതിക്കാരി. നീലലോഹിതദാസൻ നാടാരെ കേസിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
ഇതേ തുടർന്നാണ് പരാതിക്കാരി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ സുപ്രീംകോടതി അപ്പീൽ തള്ളുകയായിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാണ് നിലവിലെ ഹർജി.
നായനാർ മന്ത്രിസഭയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നീലലോഹിതദാസൻ നാടാർക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസ്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ തക്ക തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് വിവിധ പത്രങ്ങളിൽ നൽകിയ 'ജാക്കറ്റ്' പരസ്യങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായി പൊതുപണം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി സമർപ്പിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മുഖേന നൽകിയ രണ്ടു പേജുള്ള ജാക്കറ്റ് പരസ്യങ്ങൾ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്.
മുൻ സർക്കാരുകളുടെ പരാജയങ്ങളും നിലവിലെ സർക്കാരിന്റെ നേട്ടങ്ങളും താരതമ്യം ചെയ്യുന്ന പരസ്യം വഴി രാഷ്ട്രീയ പ്രചാരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പരസ്യങ്ങൾ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുകയും എതിർകക്ഷികളായ സംസ്ഥാന സർക്കാരിനോട് പത്ത് ദിവസത്തിനകം സത്യവാംഗ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, ഹർജിയിൽ ഉന്നയിച്ചിട്ടുള്ള വാദങ്ങൾ പ്രഥമദൃഷ്ട്യാൽ കോടതിക്ക് ബോധ്യപ്പെടാത്തതിനാൽ പരസ്യങ്ങൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നൽകാൻ ഹൈക്കോടതി തയ്യാറായിട്ടില്ല.
സർക്കാർ പരസ്യങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന സുപ്രീം കോടതിയുടെ 'കോമൺ കോസ്' കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനം വരുന്നതുവരെ ലൈസന്‍സുള്ള തോക്കുകള്‍ സ്റ്റേഷനുകളില്‍ ഹാജരാക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് ടി.ആര്. രവി ഉള്‍പ്പെട്ട ബെഞ്ചാണ് മരട് സ്വദേശി പി.എച്ച്. സംഗീത് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പോലീസ് സ്റ്റേഷനുകളില്‍നിന്നു തോക്കുകള്‍ കൈമാറാന്‍ സമ്മര്‍ദമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് കോടതി ഇടപെടല്‍.
2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഇതുവരെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടില്ലെന്നും അതിനാല്‍ ആയുധങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇതു കണക്കിലെടുത്താണ് ഔദ്യോഗികമായി ഉത്തരവുകള്‍ ഉണ്ടാകാത്തിടത്തോളം തോക്കുകള്‍ കൈമാറാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്.
Kerala
കൊച്ചി: ചികിത്സാപ്പിഴവില്‍ വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതു വയസുകാരിക്ക് 21 വയസാകും വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ വിനോദിനി എന്ന കുട്ടിക്കുണ്ടായ ദുരനുഭവം ചികിത്സാപ്പിഴവിന്റെ ഭാഗമായിത്തന്നെ സംഭവിച്ചതാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. വീഴ്ചയ്ക്ക് ഉത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും കണ്ടെത്തി അച്ചടക്ക, നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സയ്ക്കും കൃത്രിമക്കൈ വച്ചുപിടിപ്പിക്കാനുമായി രണ്ടു ലക്ഷം രൂപ അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതില്‍ ഡോ. സര്‍ഫറാസിനെ തിരിച്ചെടുക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇതിനെതിരേ അപ്പീല്‍ നല്‍കാനാണു തീരുമാനം. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ഹര്ജിക്കാരന് നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കുന്നതിനടക്കം സമയം അനുവദിക്കേണ്ടതുണ്ടെന്നും കണക്കിലെടുത്താണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തള്ളിയത്.
നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരിടവേളയ്ക്ക് ശേഷം ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. മൂന്നാം ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. ജനുവരി 11ന് ആയിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ലൈംഗികാതിക്രമ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം ആദ്യ ലൈംഗികാതിക്രമ കേസിൽ രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഇതുകൂടാതെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുണ്ടെന്നും പരാതിക്കാരിയുടെ ഹർജിയിൽ ആരോപിക്കുന്നുണ്ട്.
Kerala
കൊച്ചി: 912 പുതിയ അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാർ തീരുമാനത്തിൽ ഹൈക്കോടതി വിശദീകരണം തേടി.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങേണ്ട സ്ഥലങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഇതിൽ വിവേചനമുണ്ടെന്നും ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി മൊയ്തീന് നല്കിയ ഹർജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പരിഗണിച്ചത്.
Kerala
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു സന്ദേശമയച്ചതില്‍ ഡാറ്റാ ചോര്ച്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി ഒമ്പതിന് വിധി പറയാന്‍ മാറ്റി.
തെരഞ്ഞെടുപ്പുകാലത്ത് സന്ദേശം അയച്ചുവെന്നതു യാഥാര്‍ഥ്യമല്ലെന്നും ഹര്‍ജിക്കാരുടെ ഭരണഘടനാ അവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഡിഎ സന്ദേശത്തില്‍ എന്താണു നിയമവിരുദ്ധതയെന്ന് വാദത്തിനിടെ ഹൈക്കോടതി ഹര്‍ജിക്കാരോടു ചോദിച്ചു.
മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല ഡിഎ സന്ദേശം. ഐടി മിഷന്റെ അക്കൗണ്ടില്‍നിന്നാണു ഡിഎ സന്ദേശം അയച്ചത്. ഇതു നല്ല ഭരണനിര്‍വഹണത്തിന്റെ ഭാഗമല്ലേയെന്നും ഹര്‍ജിക്കാരനോട് ജസ്റ്റീസ് ബെച്ചു കുര്യന് ചോദിച്ചു.
Kerala
കൊച്ചി: അനധികൃത ഫ്ലക്സുകളും കൊടിതോരണങ്ങളും ഈ മാസം 17നകം നീക്കം ചെയ്യണമെന്ന അന്ത്യശാസനവുമായി ഹൈക്കോടതി.
ഉത്തരവ് പാലിക്കാത്തപക്ഷം തദ്ദേശ ജോയിന്റ് ഡയറക്ടര്‍മാര്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.
അനാസ്ഥ തുടര്‍ന്നാല്‍ നേരിട്ടു വിളിച്ചുവരുത്തുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്കി.
Kerala
കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നെന്നും ഹൈക്കോടതി വിമർശിച്ചു.
ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം. ടെൻഡർ നടപടികൾ പാലിക്കാതിരുന്നതിന് പ്രത്യേക കാരണങ്ങൾ കണ്ടെത്താനായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പോൺസർഷിപ്പ് തുകയേക്കാൾ പണം ചെലവഴിച്ചതിലും കോടതി രൂക്ഷ വിമർശനം നടത്തി.
ജിഎസ്ടി ഒഴിവാക്കിക്കൊണ്ടാണ് ഐഐഐസി മൂന്ന് സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകിയതെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും ഉപകരാർ നൽകിയതും ജിഎസ്ടി ഒഴിവാക്കിയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് അയ്യപ്പസംഗമം നടത്തുമെന്ന ബോർഡിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ഇതേ തുടർന്ന് ദേവസ്വം ബോർഡിന്റെ മുൻകാല ഓഡിറ്റ് കണക്കുകളും ഹൈക്കോടതി പരിശോധിക്കും.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കണ്ടെത്തിയ സാമ്പത്തിക അപാകതകൾ ഓഡിറ്റർ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Kerala
കൊച്ചി: ക്രിസ്മസ് ബംപർ ലോട്ടറി ടിക്കറ്റിന്റെ അവകാശവാദത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് അറിയിച്ച ഹൈക്കോടതി ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നൽകിയ ഹർജി കോടതി തള്ളി.
ഒന്നാം സമ്മാനമായ 20കോടി രൂപയ്ക്ക് രണ്ടു പേർ അവകാശവാദ ഉന്നയിച്ചതോടെയാണ് വിഷയം വിവാദമായത്. സമ്മാനർഹമായ ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ കോടതിയെ സമീപിച്ചതോടെ സമ്മാനത്തുക തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
സമ്മാനാർഹമായ XC 138455 നമ്പർ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചിരുന്നു. ഇതേ ടിക്കറ്റിന് അകാശവാദം ഉന്നയിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്. ജനുവരി 24ന് ആയിരുന്നു ടിക്കറ്റ് നറുക്കെടുത്തത്.
ടിക്കറ്റുമായി ലോട്ടറി വകുപ്പിനെ സമീപിച്ച വ്യക്തിക്ക് സമ്മാനത്തുക നൽകാൻ തടസമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസിൽ നിന്നും വിരമിച്ച ശേഷം ട്രാവൽ സർവീസ് നടത്തിയിരുന്ന സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികൾ യാത്ര ചെയ്തിരുന്നു.
യാത്ര കഴിഞ്ഞ് മടങ്ങിയ സംഘം നെയ്പാത്രം വണ്ടിയിൽ മറന്നുവച്ചു. തുടർന്ന് പാത്രം വിശാഖപട്ടണത്തിലേക്ക് കൊറിയർ അയച്ചുനൽകിയപ്പോൾ അബദ്ധത്തിൽ ടിക്കറ്റ് പാത്രത്തിന്റെ അടിയിലായി പോയെന്നാണ് സജിമോന്റെ വാദം.
മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോൾ വാങ്ങിയ ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ ആരോപിക്കുന്നു.
Kerala
കൊച്ചി: പരാതി നല്‍കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി ഗാര്‍ഹിക പീഡനക്കേസുകള്‍ ഒഴിവാക്കാനാകില്ലെന്നു ഹൈക്കോടതി. ഭാര്യ പരാതി നല്കുന്നതില് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചാണ് കോടതി ഉത്തരവ്.
വൈവാഹിക ക്രൂരത ഒരു തുടര്‍ച്ചയായ കുറ്റകൃത്യമാണ്. ഇരയുടെ കഷ്ടപ്പാട് ഒറ്റപ്പെട്ട സംഭവത്തില്‍ അവസാനിക്കുന്നതല്ല. ദാമ്പത്യത്തിനുള്ളിലെ പീഡനവും ക്രൂരതയും ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ലെന്നും ജസ്റ്റീസ് എം.ബി. സ്നേഹലത അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ ദീര്‍ഘകാലം ക്രൂരത സഹിച്ച ശേഷമാണ് പരാതി നല്കാന് തീരുമാനിക്കുന്നത്. കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം പരാതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കില്ല.
ഹര്‍ജിക്കാരനും അമ്മയ്ക്കും എതിരേയാണ് കുറ്റങ്ങള്‍ ചുമത്തിയത്. വിചാരണ കോടതിയിൽ ഇരുവരും ശിക്ഷിക്കപ്പെട്ടു. അപ്പീലില്‍, ഹര്‍ജിക്കാരന്റെ അമ്മയെ കുറ്റവിമുക്തയാക്കിയെങ്കിലും ഹർജിക്കാരനെ ശിക്ഷിച്ചു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Kerala
കൊച്ചി: ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിമാരായി ഉയര്‍ത്തപ്പെട്ട ഏഴു പേര് അധികാരമേറ്റു.
ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കിം, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്, ജസ്റ്റീസ് എസ്. മനു, ജസ്റ്റീസ് എസ്. ഈശ്വരന്, ജസ്റ്റീസ് പി.എം. മനോജ്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കിയത്.
ഇതുസംബന്ധിച്ച വിജ്ഞാപനം നിയമമന്ത്രാലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സഹ ജഡ്ജിമാര്‍, അഡ്വക്കറ്റ് ജനറല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
സംഭാവന നൽകിയവർക്ക് ഇതിനകം രസീത് നൽകിയിട്ടുണ്ടെന്നും, പൊതുവായി നന്ദി അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി സർക്കാരിന്റെ ആവശ്യത്തെ ഹർജിക്കാർ ശക്തമായി എതിർത്തു.
എന്നാൽ, നന്ദി സന്ദേശം അയയ്ക്കുന്നതിലെ തടസമെന്താണെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ ആവശ്യത്തിന്മേൽ മറുപടി സത്യവാംഗ്മൂലം വ്യാഴാഴ്ച സമർപ്പിക്കാമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
ജീവനക്കാരുടെ സ്പാർക്കിലെ വിവരങ്ങൾ ഉപയോഗിച്ചല്ല സന്ദേശം അയയ്ക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ സന്ദേശം അയച്ചത് ഭരണനിർവഹണ നടപടികളുടെ ഭാഗമെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചത്.
Kerala
കൊച്ചി: സമൂഹമാധ്യമത്തിലൂടെ മജിസ്ട്രേറ്റിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ചാനലിലൂടെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിനെ ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതികളായ അഡ്വ. എ. ജയശങ്കര്‍, ചാനല്‍ ഉടമ ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കെതിരെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളാണ് ജസ്റ്റീസ് സി. പ്രദീപ് കുമാര്‍ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്.
പരാതിയും കേസ് നടപടികളും റദ്ദാക്കാന്‍ ഇരുവരും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.